Sunday 11 December 2016

മെമ്മറീസ് ഓഫ്: കലാസ്വാദകരുടെ കപടവാദങ്ങൾ

മെമറീസ് ഓഫ് എ മെഷീൻ എന്ന ഹൃസ്വചിത്രത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. കനി കുസൃതി എന്ന നടിയുമായി ഒരു ചിത്രം സംവിധാനം ചെയ്തതതിൽപ്പിന്നെ അവരുടെ വലിയൊരു ആരാധികയായിക്കഴിഞ്ഞിരുന്നു. ഷൈലജയുടെ ചിത്രത്തിന്റെ സ്വഭാവവും ഭാഷയുമെല്ലാം കാണാനും അതീവ ജിജ്ഞാസയായിരുന്നു. ഒടുവിൽ ചിത്രം യൂട്യൂബിൽ റിലീസ് ചെയപ്പെട്ടു. സിനിമ കണ്ടപ്പോൾ രണ്ടേ രണ്ട് വികാരങ്ങളാണ് തോന്നിയത്. കനിയുടെ അഭിനയം എന്ത് ഭംഗിയാണ് എന്നതിന്റെ സന്തോഷവും ലൈംഗിക പീഡനം, ബാല ലൈംഗിക പീഡനം എന്നിവയോട് സിനിമ പുലർത്തുന്ന സമീപനത്തോടുള്ള അമർഷവും വിയോജിപ്പും. സിനിമ:



പതിവുപോലെ, ഒരു സോഷ്യൽ മീഡിയ ചർച്ചയിൽ എന്റെ അഭിപ്രായം പങ്ക് വയ്ക്കുകയും ചെയ്തു. എന്നാൽ അധികം വൈകാതെ മലയാളി ആണത്തത്തിന്റെ സഹായത്തോടെ എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി.
  • ഈ റോൾ ചെയ്തതിന് ആളുകൾ കനി കുസൃതിയെ വേട്ടയാടുന്നു. 
  • കനി കുസൃതി എന്ന നടിയുടെ സ്വന്തം കഥയാണിത് എന്ന് വാർത്ത പ്രചരിക്കുന്നു. 
  • ഈ സിനിമ യൂട്യൂബിൽ നിന്ന് എടുത്തു കളയണം എന്ന ആവശ്യം (കൂട്ടം ചേർന്നുള്ളതാണ് ഇവയെല്ലാം. മോബ് മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങൾ) ഉയർന്ന് വരുന്നു. 
  • ഇതിനു പുറമെ മലയാളികൾക്ക് സുപരിചിതമായ തെറി വിളികൾ - രഞ്ജിനി ഹരിദാസ്, മറിയ ഷറപ്പോവ എന്നിവർക്കെല്ലാം ദാനം ചെയ്ത രീതിയിൽ - ഉയരുന്നു. ഇവ പ്രധാനമായും കനിക്ക് നേരെയാണ്. 
  • എല്ലാവരുടെയും വാദം ഈ സിനിമ ബാല ലൈംഗിക പീഡനത്തെ അനുകൂലിക്കുന്നു, പീഡകർക്ക് പ്രചോദനം നൽകുന്നു എന്നിവയെല്ലാമാണ്. 
ഇത്രയും മനസ്സിലായതോടെ എന്റെ കാര്യം കഷ്ടത്തിലായി. ബാല ലൈംഗിക പീഡനത്തെപ്പറ്റിയോ ലൈംഗിക പീഡനത്തെപ്പറ്റിയോ എനിക്ക് പോലും സംസാരിക്കാൻ വയ്യാതായി. പോലും എന്ന് പറയുന്നത് പലരെയും പോലെ ഞാനും ലൈംഗികപീഡനത്തിന്റെ ഇരയാണ് എന്നതുകൊണ്ടാണ്. അതായത് ഒരു വിക്റ്റിമിനു പോലും തന്റെ അഭിപ്രായം പങ്ക് വയ്ക്കാൻ കഴിയാത്ത രീതിയിലേയ്ക്ക് മോബിന്റെ ഇടപെടലും അക്രമവും വളർന്നു കഴിഞ്ഞിരുന്നു. ബാല ലൈംഗിക പീഡനത്തെ അനുകൂലിച്ച് കൊണ്ട് സംസാരിച്ച ഒരു യൂസറിനുനേരെ ഫേസ്ബുക്കിൽ അക്രമം പ്രചരിപ്പിക്കുകയായിരുന്ന ഒരു പോസ്റ്റിൽ മോബിലെ ഒരംഗം പറഞ്ഞത്, സൽമാൻ മുഹമ്മദ് എന്ന ആ യൂസർ തന്റെ നിലപാട് കാരണം ജയിലിലായില്ല എന്നതോർത്ത് സമാധാനിക്കണം എന്നാണ്. ഇത്തരം പോസ്റ്റുകളിൽ അതിവേഗം പ്രചരിക്കുകയായിരുന്ന ഹിംസ ആരും ചോദ്യം ചെയ്ക് കണ്ടില്ല. അധികം വൈകാതെ കനി കുസൃതിയുടെ ഫേസ്ബുക്ക് പേജ് മാസ് റിപ്പോർട്ട് ചെയ്യപ്പെടുകയും അത് ഫേസ്ബുക്ക് എടുത്തുകളയുകയും ചെയ്തു. എന്നാൽ മലയാളികളുടെ ആത്മരോഷം അടങ്ങിയിരുന്നില്ല.

കനിയുടെ പ്രൊഫൈൽ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കിനെഴുതുകയും മണിക്കൂറുകൾക്കുള്ളിൽ അവർ വിലക്കെടുത്തുമാറ്റുകയും ചെയ്തു. ഇതിനുശേഷവും മലയാളി ആണത്തം തെളിവെടുക്കലിൽ വാപൃതരായിരുന്നു. കനി സ്വയം പ്രൊഫൈൽ ഡീആക്റ്റിവേറ്റ് ചെയ്തതല്ല എന്നുറപ്പിക്കാൻ തെളിവായി സ്ക്രീൻഷോട്ടുകൾ വേണം എന്നുപോലും അവർ ആവശ്യപ്പെട്ടു. ബലാൽസംഗം ചെയ്യപ്പെട്ടു എന്നതിന് തെളിവ് ചോദിച്ച് മടുത്തതുകൊണ്ടാണോ എന്നറിയില്ല ഇത്തവണ സൈബർ ഹരാസ്മെന്റിലേയ്ക്ക് ആളുകൾ തിരിഞ്ഞത്. ഇത്രയും ആയതോടെ ഒരു സിനിമാസംവിധായിക എന്ന നിലയിൽ എനിക്ക് വിമ്മിട്ടം തുടങ്ങി. ഒരു സിനിമ പിടിച്ചതിന്റെ പേരിൽ കലാകാർ ഇത്രയും വേട്ടയാടപ്പെടുന്നു എന്നുണ്ടെങ്കിൽ അതിന് മറുപടിയും സിനിമയിൽക്കൂടെയാവണം എന്നെനിക്ക് തോന്നി. അങ്ങനെയാണ് മെമറീസ് ഓഫ് എ മെഷീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഒരു ചിത്രം നിർമിക്കാൻ തുനിഞ്ഞത്. 2012 ലെ കോൽക്കത്ത വിന്ററിലാണ് ഞാൻ സിനിമ 'പഠിക്കണം' എന്ന ആഗ്രഹവുമായി സിനിമ സ്കൂളിൽ ചേരുന്നത്. എന്നാൽ എത്രയോ ക്ലാസ്സുകൾക്കും സിനിമകൾക്കുമെല്ലാം ശേഷം ഇപ്പോഴാണ് സിനിമ എന്ന അതി ശക്തമായ ഭാഷയെ ഉപയോഗിച്ച് ഞാൻ ഒരു പരീക്ഷണത്തിന് തുനിഞ്ഞത്. മെമറീസ് ഓഫ് എ മെർമെയ്ഡ് എന്ന സീക്വൽ അങ്ങനെയാണ് ജനിക്കുന്നത്.
സിനിമ:




സംവിധായിക എന്ന നിലയിൽ ഷൈലജയുടെ ഭാഷയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാലും സീക്വൽ എന്ന് പറയുമ്പോൾ അതേ ഭാഷ തന്നെ ഉപയോഗിക്കണം എന്ന് ഉറപ്പിക്കുകയാണ് ആദ്യം ചെയ്തത്. എന്നാൽ ചില കാര്യങ്ങളിൽ എനിക്ക് എന്റെ നിലപാടുകളെ തിരുത്താനൊട്ടു തോന്നിയുമില്ല. അതിന്റെ ഫലമാണ് മെമറീസ് ഓഫ് എ മെർമെയ്ഡ് എന്ന സിനിമയും അതിലൂടെ പുറത്ത് വന്ന പല സത്യങ്ങളും. എങ്ങനെയാണ് എന്റെ ചിത്രം ഷൈലജയുടേതിന് സീക്വലാകുന്നത് എന്നാദ്യം പറയാം.

  • ആദ്യം തന്നെ ഷൈലജയുടെ മെമറീസ് എന്ന ചിത്രം കാരണം ഉത്ഭവിച്ച മോബ് മെന്റാലിറ്റിക്ക് ഒരു മറുപടിയായും അതിനെ പരീക്ഷിക്കാനുമാണ് ഞാൻ ഈ പടം പിടിക്കുന്നത്. ആദ്യത്തേതില്ലാതെ രണ്ടാമത്തേതിന് നിലനിൽപില്ല. 
  • മനഃപ്പൂർവം വരുത്തിയ സമാനതകൾ: സെറ്റിങ്ങ്. ഒരു കിടക്കമേൽ നടക്കുന്ന സംഭാഷണം. കനി ധരിച്ചിരുന്ന വസ്ത്രം. ലാർസ് വോണ ട്രയറുടെ വാചകം പോലെ തുടക്കത്തിൽ ടോണി മോറിസന്റെ വാക്യങ്ങൾ. നിംഫോമാനിയാക്കിന്റെ ഡി വി ഡി കാണിക്കുംപോലെ 'ദി ട്രൂത്ത് എബൌട്ട് മി' എന്ന പുസ്തകം. ലോങ്ങ് ടേക്. 
  • മനഃപ്പൂർവം വരുത്തിയ വ്യത്യാസങ്ങൾ: ആദ്യത്തെ ഷോട്ട്. ഈ ഷോട്ട് ഒഴിച്ചു നിർത്തിയാൽ രണ്ട് സിനിമകളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല. എന്റെ പരീക്ഷണം ആദ്യത്തെ ഷോട്ടിന്റെ കൂട്ടിച്ചേർക്കൽ തന്നെയാണ്.
    പീഡകൻ ഒരു അപരിചിതൻ/പുറത്തുള്ള ആൾ അല്ല. അത് കുടുംത്തിനുള്ളിലുള്ള വ്യക്തിയാണ്.
    കാമറ ഒരു പുരുഷന്റെ പോയിന്റ് ഓഫ് വ്യൂ അല്ല. അത് ഡയറക്ടറുടെ പോയിന്റ് ഓഫ് വ്യൂ ആണ്. അതുകൊണ്ടുതന്നെ കഥ കേൾക്കുന്ന കാമുകൻ/ഭർത്താവ് എന്നയാളുടെ ശരീരം സ്ക്രീനിൽ കാണാം.
    ബ്ലാക്ക് ആന്റ് വൈറ്റ്. ചില കഥകൾ പറയുമ്പോൾ സ്വാഭാവികമായും വന്നുചേരുന്ന തീരുമാനങ്ങളിലൊന്ന്.പരീക്ഷണവുമായി യാതൊരു ബന്ധവുമില്ല.
  • അറിയാതെ പറ്റിപ്പോയ അബദ്ധങ്ങൾ. കനിയുടെ അഭിനയത്തോട് പരമാവധി അടുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും ആ കലയിൽ പ്രാവീണ്യമില്ലാത്തതുകൊണ്ട് സാധിച്ചില്ല. 
ഇനി ഈ പരീക്ഷണത്തിന്റെ ഫലം എന്താണെന്ന് നോക്കാം.

വിരലിലെണ്ണാവുന്ന തന്തയ്ക്ക് വിളികൾ ഒഴിച്ചാൽ ഞാൻ പ്രതീക്ഷിച്ചതുപോലെത്തന്നെ സംവിധാനം ചെയ്ത ആളെന്ന നിലയിലോ അഭിനയിച്ച ആളെന്ന് നിലയിലോ എനിക്കെതിരെ യാതൊരു എതിർപ്പും ഉണ്ടായില്ല. ഇത് അഭിനേത്രിയുടെ സ്വന്തം അനുഭവമാണെന്ന് ആരും അനുമാനിച്ചില്ല. ഇത് കണ്ട് പല അച്ഛന്മാരും സ്വന്തം പെൺകുട്ടികളെ ബലാൽസംഗം ചെയ്യും എന്ന് ആശങ്കപ്പെട്ടില്ല. എന്നെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആരും ആഹ്വാനം ചെയ്തില്ല. ഒരേയൊരു ഷോട്ട് കൊണ്ട് ആളുകളുടെ അഭിപ്രായം എത്ര പെട്ടന്ന് മാറി!

ഒരു പരീക്ഷണമാവുമ്പോൾ അതിന്റെ ഫലം കൃത്യമായി രേഖപ്പെടുത്തണം എന്നുള്ളതുകൊണ്ട്, എന്താണ്, എവിടെയാണ് മെർമെയ്ഡിനെ ആളുകൾ സ്വീകരിക്കുകയും, മെഷീനെതിരെ അതേ ആളുകൾ അക്രമാസക്തരാകുകയും ചെയ്യുന്നത് എന്ന് നോക്കാം.

ആദ്യം തന്നെ ഞാൻ (മെർമെയ്ഡിൽ അഭിനയിച്ച ഞാൻ) ഒരു അറിയപ്പെടുന്ന നടി അല്ല. അറിയപ്പെടുന്ന നടികളെല്ലാം അഭിമുഖീകരിക്കുന്ന ഒരു പ്രതിഭാസമാണ്, 'നമ്മുടെ കുട്ടി' സിന്റ്രോം. ബോളിവുഡിൽ ഇതുള്ളതായി എനിക്കറിവില്ല. എന്നാൽ മലയാളികൾക്ക് സ്വന്തമായി വരുമാനമുള്ള, ജോലിയുള്ള, അഭിപ്രായം പറയാൻ ഇടമുള്ള എല്ലാ സ്ത്രീകളെയും 'നമ്മുടെ' എന്ന ആഭാസത്തിൽ തളച്ചിടാൻ വലിയ ശുഷ്കാന്തിയാണ്. പല അഭിമുഖളങ്ങളിലും മലയാളികളായ നടികൾ നേരിടുന്ന ഒരു ചോദ്യമാണ്, നമ്മുടെ മലയാളത്തെ മറന്ന് തമിഴിലോ തെലുങ്കിലോ അഭിനയിക്കുന്നതെന്തിനാണ് എന്ന്. മിക്കവരും അവിടെ പ്രതിഫലം കൂടുതലാണ് എന്ന് പറയുന്നതിനോടൊപ്പം 'എന്നാലും വീട് പോലെ തോന്നുന്നത്' അല്ലെങ്കിൽ 'കുടുംബം പോലെ തോന്നുന്നത്' മലയാളത്തിലാണ് എന്ന് പല്ലവി പാടാറുമുണ്ട്.

അതേ സമയം നടന്മാർ മറ്റ് ഭാഷകളിൽ അഭിനയിക്കുന്നത് അഭിമാനമുള്ള കാര്യമാണ്. നമ്മുടെ കുടുംബമഹിമയും പാരമ്പര്യവും പുറംലോകത്തെത്തിക്കുക അവരുടെ കടമയത്രേ. മഞ്ജു വാര്യർ അഭിനയത്തിലേയ്ക്ക് തിരിച്ചുവരുന്നത് ആഘോഷിച്ച മലയാളികളിൽ പലരും കുടുംബത്തെ കുട്ടിയുടെ മടക്കമായാണ് അതിനെ കണ്ടത്. അല്ലാതെ സ്വതന്ത്രമായി എടുത്ത ഒരു പെൺ തീരുമാനം എന്ന നിലയിലല്ല. അതുകൊണ്ടുതന്നെയാണ് അവർ വിവാഹമോചനത്തിനുശേഷം നഷ്ടപരിഹാരം വേണ്ടെന്ന് തീരുമാനിച്ചപ്പോൾ മലയാളികൾ അതൊരു ഉദാത്ത ഉത്തമഭാര്യ ഉദാഹരണമായി കൊണ്ടാടിയതും. നേരെ മറിച്ച് പെണ്ണുങ്ങൾ വഴക്കടിച്ച് വായിട്ടലച്ച് നേടിയെടുത്ത ആ അവകാശം അവർ ചോദിച്ചു വാങ്ങിയിരുന്നെങ്കിൽ പണമില്ലാതെ എങ്ങനെ മുന്നോട്ട് പോകും എന്നാലോചിച്ച് മാത്രം വിവാഹമോചനം നേടാതിരിക്കുന്ന എത്രയോ സ്ത്രീകൾക്ക് പ്രചോദനമാകുമായിരുന്നു. ആ ഒരു തീരുമാനം ഏതെങ്കിലും നടി പരസ്യമായി പ്രഖ്യാപിച്ചെടുത്താൽ നമ്മുടെ ഈ സിനിമാ കുടുംബവും അതിലെ കാർന്നോമ്മാരും എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നറിയാൻ വളരെ താൽപര്യമുണ്ട്. ഈ കുടുംബം എന്ന ഇടത്തിലാണ് കനി കുസൃതി എന്ന നടി തന്റെ ആദ്യ ലൈംഗികാനുഭവം പങ്ക് വയ്ക്കുന്നത് എന്ന് പറയുമ്പോൾ കാര്യം തെളിഞ്ഞ് വരുന്നില്ലേ. ഇല്ലത്തെ കുട്ടി രതിസുഖത്തെക്കുറിച്ച് സംസാരിക്കുകയോ? ശിവ ശിവ!

ഇനി ഈ അക്രമം അഴിച്ചുവിട്ടവരിൽ പലരും പറഞ്ഞിരുന്ന ന്യായം മെഷീൻ ബാലലൈംഗികപീഡനത്തെ അനുകൂലിക്കുന്നു എന്നതാണ്. ചുരുക്കം ചില അഭിപ്രായപ്രകടനങ്ങളൊഴിച്ചാൽ ഈ വാദം പൊള്ളയാണ്. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നു എന്ന വ്യാജേന സ്ത്രീവിദ്വേഷവും വല്യേട്ടൻ കളിയും വ്യാപിപ്പിക്കുകയാണ് മിക്കവരും ചെയ്തത്. ഇത് എങ്ങനെ പറയാൻ കഴിയും? ഒരാളുടെ അഭിപ്രായപ്രകടനം ആത്മാർത്ഥമാണെന്ന് തീരുമാനിക്കുകയും മറ്റൊരാളുടേത് പൊള്ളയാണ് എന്ന് പറയാൻ എനിക്കെന്തവകാശം, എന്നല്ലേ. പറയാം.
സത്യത്തിൽ ഇത് മനസ്സിലാക്കുക വളരെ എളുപ്പമാണ്. എന്റെ പരീക്ഷണം കാരണം ആദ്യം തന്നെ ഞാൻ സ്ഥാപിച്ചത് ഇത്തരം 'പിഞ്ചുകുഞ്ഞുങ്ങളുടെ വേദന' വാദങ്ങളുടെ പൊള്ളത്തരമാണ് എന്ന വസ്തുതയാണ്.
മെഷീനിൽ ബാലലൈംഗിക പീഡനത്തെ സ്തുതിക്കുന്നതുപോലെത്തന്നെയാണ് മെർമെയ്ഡിനെയും ആദ്യത്തെ കട്ടിനുശേഷം ഞാൻ ബലാൽസംഗത്തെ ന്യായീകരിക്കുന്നത്. കനി എന്ന നടി പറഞ്ഞ അതേ കാര്യങ്ങളാണ് ഞാൻ എന്ന നടിയും രണ്ടാം പകുതിയിൽ പറയുന്നത്. എന്നാൽ ആകെയുള്ള വ്യത്യാസം അതിനു മുന്നോടിയായി 'ഇത് സിനിമയാണ്' എന്ന് ഞാൻ സിനിമയ്ക്കുള്ളിൽത്തന്നെ പറഞ്ഞു എന്നുള്ളതാണ്. നടി കാമറയിൽ നോക്കി ഡയറക്ടറോട് അഭിപ്രായം ചോദിക്കുന്നതോടെ സിനിമ എന്ന മാധ്യമമാണ് തങ്ങൾ കാണുന്നത് എന്ന് ആളുകൾക്ക് മനസ്സിലാകുന്നു. പിന്നെ എന്ത് പറഞ്ഞാലും ആർക്കും ഒരു കുഴപ്പവുമില്ല. അച്ഛൻ തന്നെ ബലാൽസംഗം ചെയ്തപ്പോൾ സുഖം ലഭിച്ചു എന്ന് പറയുന്ന നായികയെ ആരും തെറി വിളിക്കുന്നില്ല. എവിടെപ്പോയി 'പിഞ്ചുകുഞ്ഞുങ്ങളുടെ വേദന?' പൊള്ളത്തരത്തിൽ പൂണ്ട് പോയി. അത്രതന്നെ.

അതേ സമയം കൌതുകകരമായ വേറൊരു കാര്യവും ഉണ്ട്. ഇതേ കാര്യം ആദ്യത്തെ ഷോട്ടിലും ഞാൻ പറയുന്നുണ്ട്. അച്ഛന്റെ സ്പർശം കൊണ്ട് അവൾക്ക് കാലുകൾക്കിടയിൽ സെൻസേഷൻ ഉണ്ടായി എന്ന് പറയുന്ന ഞാനും ആ ചേട്ടന് എങ്ങനെയാണ് എന്നെ തൊടണ്ടത് എന്നറിയാമായിരുന്നു എന്ന് പറയുന്ന കനിയും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. പക്ഷെ എന്റെ കഥാപാത്രം കരയുന്നുണ്ട്. ആ കരച്ചിൽ ഒരു അംഗീകൃത വിക്റ്റിം കരച്ചിലാണ്. എന്നാൽ കനിയുടെ കഥാപാത്രം വിക്റ്റിമാണെങ്കിലും കരയുന്നില്ല എന്നു മാത്രമല്ല, ചിരിക്കുകയും ചെയ്യുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടാൽ ഇരകൾ കരയുക മാത്രമേ പാടുള്ളു (അല്ലെങ്കിൽ ചാവണം) എന്ന നിലപാടിൽ അറിഞ്ഞോ അറിയാതെയോ നിലയുറപ്പിച്ചിരിക്കുന്നതുകൊണ്ടാണ് എന്റെ സുഖം ആളുകൾക്ക് ബോധിക്കുകയും കനിയുടേതിനെ അതേ ആളുകൾ തെറി വിളിക്കുകയും ചെയ്യുന്നത്. ഇതേ കാരണം കൊണ്ടാണ് രണ്ടാമത്തെ ഷോട്ടിൽ ഞാൻ കാമറയിൽ നോക്കാതിരിക്കുകയും കരയുന്ന ഷോട്ടിൽത്തന്നെ നോക്കുകയും ചെയ്യുന്നത്. ആളുകൾക്ക് ബോധിക്കുന്ന കരച്ചിലും ഒരു നടിയുടെ ജോലി മാത്രമാണ്. കരയുന്നതിന് കുഴപ്പമില്ലെങ്കിൽ ചിരിക്കുന്നതിനെന്ത് കുഴപ്പം? കരഞ്ഞ് പറഞ്ഞാൽ പിഞ്ചുകുഞ്ഞുങ്ങളുടെ വേദനയ്ക്ക് ശമനം വരും. ചിരിച്ച് പറഞ്ഞാൽ ഇല്ല. ഇതെവിടുത്തെ ആത്മാർത്ഥതയാണ് സാർ?

പൊള്ളത്തരങ്ങളുടെ ഒരു വശം മാത്രമാണിത്. ഭീകരമായ മറ്റൊരു വശമുണ്ട്. നമ്മുടെ വിഷ്വൽ കൾച്ചർ മുഴുവൻ ബാലലൈംഗികപീഡനത്തെ അനുകൂലിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന വിധത്തിലാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മോഡലുകൾ, അഭിനേത്രികൾ എന്നിവരെല്ലാം തന്നെ പിന്നെയും പിന്നെയും ചെറിയ കുട്ടികളുടെ ആകാരത്തിലേയ്ക്ക് വരുന്നതാണ് അംഗീകൃത നിയമം. സൂപ്പർസ്റ്റാറുകളും അവരുടെ നായികമാരും തമ്മിൽ നടക്കുന്നതായി നമ്മുടെ സിനിമകൾ കാണിക്കുന്നത് ബാലലൈംഗിക പീഡനം തന്നെയാണ്. പതിനാലോ പതിനഞ്ചോ വയസ്സുള്ളപ്പോൾത്തന്നെ നായികമാരാകുന്ന കുട്ടികളെ അഭിമുഖങ്ങളിൽ വിളിച്ചിരുത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ പോലും ആരും നിലവിളി ശബ്ദമിടുന്നത് കണ്ടിട്ടില്ല. കുട്ടി ആർട്ടിസ്റ്റുകൾ വലുതാവുമ്പോൾ അവരുടെ കുട്ടിക്കാല ഫോട്ടോയോടൊപ്പം ഇപ്പോഴത്തെ പടം കൊടുക്കുന്നതും ബാലപീഡനം തന്നെയാണ്. അത് യൂട്യൂബിൽ കിടക്കുന്നതിനോട് ആർക്കും വിയോജിപ്പില്ല. ഉദാഹരണത്തിന് ഈ വീഡിയോയിൽ അനു ഇമ്മാനുവേലിനെപ്പറ്റി പറയുന്നത് നോക്കുക. അവരുടെ വളർച്ചയിൽ ഇത്ര ഞെട്ടാനെന്തിരിക്കുന്നു. വളർച്ചയിലുള്ള ഞെട്ടൽ അവിടെ നിക്കട്ടെ. ചെറിയ പെൺകുട്ടികളെ കാസ്റ്റ് ചെയ്യുമ്പോൾ എപ്പോഴും കേൾക്കാറുണ്ട്, പതിനഞ്ച് വയസ്സാണെങ്കിലും ഇരുപത്തഞ്ചൊക്കെ അഭിനയിക്കാൻ വേണ്ട എല്ലാം കുട്ടിയുടെ ശരീരത്തിലുണ്ട് എന്നത്. ഇത് ലൈംഗിക പീഡനമല്ലേ. മെമറീസ് ഓഫ് എ മെഷീനിൽ ഇതിനപ്പുറം എന്താണുള്ളത്.

അപ്പോൾ ഇത്രയും കാലം തുടർന്ന് പോന്നിരുന്ന ബാലലൈംഗികപീഡനം സാഹിത്യത്തിലോ സിനിമയിലോ ആയാലും പ്രോൽസാഹനം മാത്രം ഏറ്റുവാങ്ങുകയായിരുന്നു. കലയിലെ സ്ത്രീവിരുദ്ധത പോലെ, ദളിത് വിരുദ്ധത പോലെ, മുസ്ലിം വിരുദ്ധത പോലെ എല്ലാം ആഴങ്ങളിൽ പതിഞ്ഞ് കിടക്കുന്ന ചിത്രപ്പണികളാണ്. മായ്ക്കുക എളുപ്പമല്ല. ഫിലിപ് ആന്റ് ദി മങ്കിപെൻ സിനിമയിൽ മോഹൻലാലിന്റെ തൊഴിക്കാൻ വേണ്ട പെണ്ണ് എന്ന ഡയലോഗിന്റെ ഒരു പാരഡി ഉണ്ടല്ലോ. പറയുന്നത് കുട്ടികളും. മോഹൻലാലിന്റെ ഡയലോഗിലെ സ്ത്രീവിരുദ്ധത അറിഞ്ഞുകൊണ്ടാണോ ആ കുട്ടി നടന്മാർ ആ വരികൾ പറഞ്ഞത്. പല പരസ്യങ്ങളിലും സ്ത്രീകളെ നോക്കി അവരുടെ ശരീരത്തെപ്പറ്റി അഭിപ്രായം പറയുകയോ അതിനെ വിലയിരുത്തുന്ന രീതിയിൽ നോക്കുകയോ ചെയ്യുന്ന കുട്ടികളെ കാണിക്കുന്നു. ഇതൊന്നും ആർക്കും ഒരു അവകാശലംഘനമായി തോന്നിക്കണ്ടില്ല. സാഹചര്യങ്ങൾക്കനുസരിച്ച് മാത്രം ഉയർന്നു വരുന്ന എതിർപ്പുകൾ കാമ്പില്ലാത്തതും മറ്റ് കാരണങ്ങൾ കൊണ്ടുള്ളതുമാണ്.

ലൈംഗികത എന്താണ് എന്ന് അറിയാൻ പാടില്ലാത്ത പ്രായത്തിൽ അറിഞ്ഞു എന്ന് പറയുന്നു എന്നതാണ് മെഷീനിൽ ചിലർ കണ്ടെത്തിയ കുഴപ്പം. സത്യത്തിൽ ഇവരെല്ലാം ഏത് ലോകത്തിലാണ് ജീവിക്കുന്നത്? ലൈംഗികത എന്താണെന്ന് അറിയാത്ത പ്രായം എന്നൊന്നുണ്ടോ. സുഖം എന്താണെന്ന് അറിയാത്ത പ്രായം ഉണ്ടോ. സ്വന്തം ലൈംഗിക അവയവങ്ങളെക്കുറിച്ച് ജിജ്ഞാസയുള്ളവരും അതിനെ അറിയാൻ ശ്രമിക്കുന്നതുമായ എത്രയോ കുട്ടികളുണ്ട്. കുട്ടികൾ തമ്മിൽ ലിംഗഭേദമെന്യേ എന്തൊക്കെത്തരം കളികൾ കളിക്കുന്നു. ലൈംഗിക അവയവങ്ങൾ ഉൾപ്പെട്ട കളികൾ കളിക്കുന്ന എത്രയോ കുട്ടികളുണ്ട്. കൌമാരക്കാരുടെയിടയിൽ ലൈംഗികതയെക്കിറിച്ച് അറിവുണ്ടെങ്കിലും ഇല്ലെങ്കിലും ലൈംഗിക അവയവങ്ങൾ ഉൾപ്പെട്ടുള്ള പലതരം ബന്ധങ്ങൾ നടക്കാറുണ്ട്. ഇനി ഇതൊന്നും ആർക്കും അറിയാത്ത കാര്യമാണ് എന്ന് കള്ളം പറയാനാണെങ്കിൽ കനിയുടെ കഥാപാത്രം അനുഭവിച്ചതും ഇത്തരത്തിലുള്ളൊരു 'അറിയാത്ത കാര്യമാ'യി കണക്കാക്കിയാൽ പോരേ. ഫേസ്ബുക്ക് അക്കൌണ്ട് പൂട്ടിക്കണോ. സച്ചിൻ തെന്റുൽക്കറെ അറിയില്ല എന്ന കുറ്റത്തിനായിരുന്നല്ലോ നമ്മുടെ മല്ലു റഷ്യൻ യുദ്ധം.

ഈ പരീക്ഷണം കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം സംഭവിച്ചു. ഒരു കാണി സിഗരറ്റ് തപ്പുന്ന ഷോട്ട് ഗ്ലിസറിൻ തേയ്ക്കാനാണോ ഉപയോഗിച്ചത് എന്ന് ചോദിച്ചു. അതേ സമയം കരച്ചിൽ നാച്വറലായി എന്ന് മറ്റൊരാൾ പറഞ്ഞു. ഇത്രയൊക്കെയേ അഭിനയം എന്നു വെച്ചാലുള്ളു. സിനിമ എന്ന് പറയുന്നത് തന്നെ പറ്റിക്കലാണ്. അതിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയമാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതുകൊണ്ട് ഒരു സ്ത്രീ സംവിധാനം ചെയ്ത സിനിമയിൽ ഒരു മലയാളി നടി കുട്ടിക്കാലത്ത് രതിസുഖം അനുഭവിച്ചിരുന്നു എന്ന് പറയുന്നാണ് പ്രശ്നമെങ്കിൽ അത് അങ്ങനെത്തന്നെ പറയേണ്ടി വരും. ബാലലൈംഗിക പീഡനത്തെക്കുറിച്ച് സംസാരിക്കാനായിരുന്നെങ്കൽ മെമറീസ് ഓഫ് എ മെഷീൻ വരെ കാത്തിരിക്കേണ്ട കാര്യമൊന്നും ആർക്കുമുണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കാൻ ഗവേഷണം വേണ്ട. അഭിപ്രായപ്രകടനങ്ങളുടെ ഭാഷയിൽത്തന്നെ എല്ലാം അടങ്ങിയിരിക്കും. നോക്കിയാൽ കാണാം. ഇക്കാരണങ്ങൾ കൊണ്ട് മെർമെയ്ഡ് പോലുള്ള സീക്വലുകൾ സ്ത്രീ സംവിധായകരുടെ ഭാഗത്തുനിന്നും ഇനിയും വരേണ്ടതുണ്ട്. പുരുഷന്മാരുടെ അനുഭവങ്ങൾ, മറ്റ് ലൈംഗിക സ്വത്വങ്ങളുടെ അനുഭവങ്ങൾ എന്നിവയെല്ലാം പല രീതിയിലും ഭാഷയിലും ഇനിയും ഒരുപാട് നാൾ പറഞ്ഞുകൊണ്ടേയിരിക്കണം. കാരണം ലൈംഗിക പീഡനത്തെക്കാളുപരി ലൈംഗികതയിലെ വൈവിധ്യത്തെപ്പറ്റിയും വിഷമതകളെപ്പറ്റിയുമുള്ള ചർച്ചയും അത് സ്ത്രീകളുടെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് പറയുമ്പോഴുള്ള എതിർപ്പും എന്ന് വിഷയത്തിലേയ്ക്കാണ് മെമറീസ് ഓഫ് എ മെഷീൻ വിരൽ ചൂണ്ടുന്നത്. ഒരുപാട് ഓർമ്മകളുണ്ടാകട്ടെ.


Tuesday 15 November 2016

പള്ളിവികാരിയുടെ ലൈംഗിക അതിക്രമത്തിനെതിരെ സ്ത്രീയുടെ പരാതി

കോഴിക്കോട് നടക്കാവ് സി എസ് ഐ സെന്റ് മേരീസ് പള്ളി വികാരിക്കെതിരെ സഭാംഗമായ സ്ത്രീയുടെ ലൈംഗിക അതിക്രമ പരാതി. 2016 ആഗസ്റ്റ് മാസം മുതൽ അശ്ലീലം കലർന്ന മെസേജുകളിലൂടെ തന്നെ ശല്യം ചെയ്യുകയായിരുന്ന അച്ചനെതിരെ നിരവധി തവണ മെത്രാനോട് പരാതിപ്പെട്ടിട്ടും നടപടിയൊന്നുമുണ്ടാവാഞ്ഞതിനെ തുടർന്നാണ് പോലീസ് പരാതി. എഫ് ഐ ആർ റെജിസ്റ്റർ ചെയ്തിരിക്കുന്നു.

മകളുടെ പിറന്നാളിന് പ്രാർത്ഥിക്കാനായി എല്ലാ കൊല്ലത്തെയും പോലെ വികാരിയെ സമീപിച്ചതിനുശേഷമാണ് ഇയാൾ ഫോണിലേയ്ക്ക് മെസേജുകൾ അയയ്ക്കാൻ തുടങ്ങിയത്. സ്ത്രീ കോൽക്കത്തയിലായിരുന്ന സമയത്ത് നിയമിതനായ ഈ വികാരിയുമായി ആദ്യമായി ഈ ആവശ്യത്തിനുവേണ്ടിയാണ് ഇവർ ബന്ധപ്പെട്ടത്. തുടർന്ന് ഫോണിലേയ്ക്ക് നിരന്തരമായി മെസേജുകളയയ്ക്കുകയായിരുന്നു വികാരി. പള്ളി എന്ന സ്ഥാപനത്തിലെ ഉന്നത അധികാരത്തിലിരിക്കുന്ന ഒരു വ്യക്തിയിൽ നിന്നും ഇത്തരത്തിലൊരു അനുഭവമുണ്ടായപ്പോൾ ആദ്യം ഞെട്ടിപ്പോയെങ്കിലും ഈ തെളിവു കാണിച്ചാൽ ഇയാൾക്കെതിരെ നടപടി ഉണ്ടാവുമല്ലോ എന്നാലോചിച്ച് ഇവർ സഭയെ സമീപിച്ചു. വർഷങ്ങളായി സഭാംഗമായ തനിക്കെതിെരെ ഈ അളവിൽ അനീതി നടക്കുന്നത് തീർച്ചയായും ശിക്ഷ അർഹിക്കുന്ന പ്രവൃത്തിയാണെന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ടായിരുന്നു ഇത്. മലബാര്‍ ഇടവക മെത്രാൻ റോയ്‌സ് മനോജ് വിക്ടറിനെ നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞും നടപടിയൊന്നും കാണാഞ്ഞതിനാൽ വീണ്ടും ബിഷപ്പിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ടി എ  ജെയിൻ എന്ന കുറ്റാരോപിതനായ വികാരി ആരോപണങ്ങളെല്ലാം നിരസിച്ചിരുന്നു എന്നാണ് ബിഷപ് മറുപടി നൽകിയത്.

ലൈംഗിക അതിക്രമ പരാതികളുടെ കാര്യത്തിൽ പാലിക്കേണ്ട നിയമങ്ങളൊന്നും പാലിക്കാതെയാണ് സഭ വിഷയം കൈകാര്യം ചെയ്തിരിക്കുന്നതായി കാണാൻ കഴിയുന്നത്. പരാതി ലഭിച്ചതിനുശേഷം അന്വേഷണമൊന്നും നടത്തിയതായി കാണാൻ കഴിയുന്നില്ല. പരാതിക്കാരിയുടെ വിശദാംശങ്ങൾ പള്ളിയിൽ പ്രചരിക്കുകയും അതിനെത്തുടർന്ന് ഒറ്റപ്പെടുത്തൽ നേരിടേണ്ടി വന്നതായും സ്ത്രീ പറയുന്നു.

സി എസ് ഐ സിഡ് ഡെപ്യൂട്ടി മോഡറേറ്ററായ തോമസ് കെ ഉമ്മനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ 'എപ്പോഴും എന്നെ വിളിച്ചുകൊണ്ടിരുന്നാൽ എനിക്ക് സമയമില്ല' എന്ന് പറയുകയും മറ്റ് പള്ളിപ്പരിപാടികളുമായി താൻ തിരക്കിലാണെന്ന് പരാതിക്കാരിയെ അറിയിക്കുകയും ചെയ്തു. താനാണ് പള്ളിവികാരിയെ പ്രകോപിപിച്ചത് എന്നർത്ഥം വരുന്ന രീതിയിലുള്ള സംസാരങ്ങൾ തന്നോട് പല സഭാംഗങ്ങളും പറഞ്ഞതായി സ്ത്രീ പറയുന്നു. മൂന്ന് വർഷത്തേയ്ക്ക് തന്നെ സഭയിൽ നിന്ന് ബഹിഷ്കരിച്ചതായി വിവരം കിട്ടിയെന്നറിഞ്ഞു എന്നാണ് മറ്റൊരംഗം പറഞ്ഞത്. [ഇത്തരത്തിലൊന്നും നടന്നതായി വിവരം ലഭിച്ചിട്ടില്ല]. പരാതിയിന്മേൽ സഭ നടപടിയൊന്നും എടുക്കാഞ്ഞതുകൊണ്ടുകൂടിയാണ് പള്ളിയിലെ മറ്റംഗളിൽപ്പലരും തന്നെ ഒറ്റപ്പെടുത്തിയതെന്നും ഇവർ പറയുന്നു.

പള്ളിവികാരിയെ ഇതിനിടയിൽ ഒരിക്കൽ നിലമ്പൂരിലേയ്ക്ക് സ്ഥലം മാറ്റിയെങ്കിലും അവിടുത്തെ സഭാംഗങ്ങളുടെ എതിർപ്പു കാരണം പിന്നെയും കോഴിക്കോട് പള്ളിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഒരിക്കൽ കാര്യം പുറത്തറിയും എന്ന് തോന്നിയപ്പോൾ മാത്രമാണ് മെത്രാൻ തനിക്ക് മെയിലിൽ നടപടി ഉറപ്പ് നൽകിയത് എന്ന് സ്ത്രീ പറയുന്നു. ഒരുപാട് വേദനിച്ചെങ്കിലും തനിക്കെതിരെ മാത്രമല്ല, കൊച്ചു കുട്ടികളുൾപ്പെടെ പള്ളിയിൽ പോകുന്നവർക്കുംകൂടിയാണ് ഇത് ചെയ്യുന്നത് എന്ന ബോധ്യമാണ് തനിക്ക് ധൈര്യം നൽകിയതെന്ന് ഇവർ കൂട്ടിച്ചേർത്തു.

നവംബറിൽ ജോലിസ്ഥലമായ കോൽക്കത്തയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് ഈ പരാതിയിന്മേൽ നടപടി പ്രതീക്ഷിച്ചാണ് പോയത്. എന്നാൽ തന്നെ ശല്യം ചെയ്ത വികാരി തന്നെയാണ് ഇപ്പോഴും ശുശ്രൂഷ നടത്തുന്നതെന്ന് മനസ്സിലായപ്പോൾ ഇവർ 'അന്വേഷി' എന്ന സംഘടനയെ സമീപിക്കുകയും അവർ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. സഭാംഗങ്ങളിൽ പലരും ഒത്തുതീർപ്പ് ചർച്ചയ്ക്ക് സ്ത്രീയെ ക്ഷണിച്ചെങ്കിലും വികാരിക്ക് മാപ്പ് കൊടുക്കാനായിരുന്നു ഇതെന്ന് മനസ്സിലായപ്പോൾ തന്നെ ദ്രോഹിച്ച വ്യക്തിയുമായി ഒരുതരത്തിലുമുള്ള സമ്പർക്കം വേണ്ടെന്ന തീരുമാനത്തിൽ ഇവർ ഉറച്ച് നിൽക്കുകയും പോലീസിൽ പരാതികൊടുക്കുകയും ചെയ്തു.
ഇതിനെത്തുടർന്ന് പള്ളിയുടെ ഭാഗത്തുനിന്നുള്ള ഒറ്റപ്പെടുത്തലും പീഡനവും കൂടുകയായിരുന്നു. ട്രഷറർ സ്റ്റാൻലി ജോൺസ് തന്നെ മാനസികമായി പീഡിപ്പിച്ചതായി സ്ത്രീ പറയുന്നു. പള്ളിക്കുടിശ്ശിക അടച്ചതിന്റെ രസീറ്റ് നൽകാൻ ഇയാൾ വിസ്സമ്മതിച്ചു. 'ഇവർ പരാതി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് രസീറ്റ് കൊടുക്കരുതെന്ന് ഉത്തരവുണ്ടെ'ന്നാണ് ഇയാൾ പറഞ്ഞത്. ഉടനെ സ്ത്രീ മെത്രാനെ വിളിച്ച് ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചപ്പോൾ 'രസീറ്റ് കൊടുത്താലെന്താ?' എന്ന് മെത്രാൻ ചോദിച്ചു. ഇതിനെത്തുടർന്ന് സ്റ്റാൻലി ജോൺസ് മെത്രാനോട് സ്ത്രീയുടെ മുമ്പിൽ വെച്ച് വസ്തുതാവിരുദ്ധമായി സംസാരിക്കുകയും ഇവരെ അവഹേളിക്കുകയും ചെയ്തു. ഇവരുടെ ഫോണിലെ മെസേജുകൾ നോക്കിയ ശേഷം എസ് ഐ അതിൽ യാതൊരു 'വൾഗറുമി'ല്ലെന്ന് പറഞ്ഞിരിക്കുന്നതായും അത് കൂടാതെ സ്ത്രീയെ വൈകാതെ 'പൊക്കും' എന്നുമാണ് ഇയാൾ മെത്രാനെ ധരിപ്പിച്ചത്.

പള്ളി വികാരി സ്ത്രീയ്ക്കയച്ച മെസേജുകളിൽ ചിലത്

പരാതിക്കാരിയെ പിന്തുണച്ച സഭാംഗങ്ങളെയും ഒറ്റപ്പെടുത്തിയതായി അറിയാൻ കഴിഞ്ഞു. രസീത് കൊടുക്കണമെന്ന് ട്രെഷററോട് ആവശ്യപ്പെട്ട സെക്രട്ടറി സുമേഷ് ജോണിനോട് കഴുത്ത് പോയാലും കൊടുക്കില്ലെന്നും ഇത് തന്റെ നിയമമാണെന്നും പറഞ്ഞതിനുശേഷം സ്വന്തം പള്ളിവികാരിയെ 'കുടുക്കി' എന്നും ട്രഷറർ ആരോപിച്ചു. വികാരിയെ സ്ഥലം മാറ്റിയപ്പോൾ തിരിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞ് ഒരു സ്ത്രീ അടക്കം ചിലർ ഒപ്പിട്ടുകൊടുത്തപ്പോൾ സെക്രട്ടറി ഒപ്പ് വയ്ക്കാഞ്ഞത് കാര്യങ്ങൾ വഷളാക്കി.

മൂന്ന് ദിവസം മുമ്പ് ഈ ബ്ലോഗർ അന്വേഷണോദ്യോഗസ്ഥനായ എസ് ഐ പ്രകാശനെ ബന്ധപ്പെട്ടപ്പോൾ സ്ത്രീയുടെ കൈവശമുള്ള തെളിവുകൾ സൈബർ സെല്ലിന് കൈമാറുന്ന തിരക്കിലായിരുന്നു. അറസ്റ്റ് വൈകുന്നതെന്താണെന്ന് ചോദിച്ചപ്പോൾ തെളിവുകളെല്ലാം വെരിഫൈ ചെയ്തതതിനുശേഷം മാത്രമേ അത് ചെയ്യാൻ കഴിയുകയുള്ളൂ എന്നാണ് എസ്. ഐ പറഞ്ഞത്. മാത്രമല്ല, പരാതിയുടെ സ്വഭാവം ശാരീരികമല്ലെന്നും വാക്കാൽ മാത്രമുള്ള ലൈംഗിക അതിക്രമമാണെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കുറ്റാരോപിതനായ ആൾ സാധാരണക്കാരനല്ലെന്നും സമൂഹത്തിൽ സ്ഥാനമുള്ള ഒരു പള്ളിവികാരിയാണെന്നും അറസ്റ്റിനെത്തുടർന്ന് ആരുടെയും വികാരം വ്രണപ്പെടാതിരിക്കണമെന്ന് ആശിക്കുന്നുവെന്നും എസ് ഐ കൂട്ടിച്ചേർത്തു. നവംബർ പതിന്നാലിന് പരാതിക്കാരി പത്രസമ്മേളനം നടത്തി വിവരം പൊതുലോകത്തെ അറിയിച്ചു.

നടപടി എടുക്കാൻ വിസ്സമ്മതിച്ച മെത്രാൻ റോയ്‌സ് മനോജ് വിക്ടറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ല. കുറ്റാരോപിതനായ വികാരിയെ ഫോണിൽ നവംബർ പതിനഞ്ചാം തിയ്യതി ബന്ധപ്പെട്ടപ്പോൾ 
ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് പറഞ്ഞു. പോലീസിനും ഇക്കാര്യം അറിയാമെന്നും അതുകൊണ്ടാണ് തനിക്കെതിരെ നടപടിയൊന്നും ഇതുവരെ ഉണ്ടാവാത്തതെന്നും വികാരി പറഞ്ഞു. കഴിഞ്ഞ ആഴ്ച പോലീസ് തന്റെ മൊഴി എടുത്തിരുന്നുവെന്ന് പറഞ്ഞതിനുശേഷം കഴിഞ്ഞ ഒന്നര മാസമായി ഈ സ്ത്രീയുടെ ആരോപണം കാരണം താൻ വലിയ മാനസികവിഷമത്തിലാണെന്നും ഈ സ്ത്രീയും ഇവരുടെ കൂടെ നിൽക്കുന്ന ചിലരും തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും കൊന്നിട്ട് പിന്നെയും കൊല്ലുന്നതിന് തുല്യമാണ് ഇതെന്നും വികാരി ജെയിൻ പറഞ്ഞു.

എന്നാൽ ഇതേ ദിവസം എസ് ഐ പ്രകാശൻ വികാരിയുടെ അവകാശവാദം നിരസിച്ചു. ഇതുവരെ ആരോപിതനായ വികാരിയെ കണ്ടിട്ടുകൂടിയില്ലെന്നും മെത്രാനെ തലേദിവസം മുമ്പ് കണ്ട് കാര്യങ്ങൾ വിശദീകരിച്ചുവെന്നും മൊഴി എടുത്തുവെന്നും പറഞ്ഞു. 'സഭേന്റെ അധികാരിയാണല്ലോ വികാരി. അയാളെ അറസ്റ്റ് ചെയ്യുന്നേരം ആവശ്യമായ തെളിവുകൾ എനിക്ക് കയ്യീക്കിട്ടണം. അതെല്ലാം കിട്ടിക്കഴിഞ്ഞിരിക്കുന്നു. അയാളുടെ ഫോണിന്റെ ഡാറ്റ റെക്കാഡ് എടുത്തിട്ടുണ്ട്. ഇയാള് എത്ര മണിക്ക് ഏത് സമയത്ത് എത്ര സെക്കന്റിൽ ഇവരെ വിളിച്ചു എന്നുള്ളത് ഇപ്പെനിക്കറിയാം.' എസ് ഐ പറഞ്ഞു. ഇനി വികാരിയുടെ ഫോൺ സീസ് ചെയ്തതിന് ശേഷം അത് തിരുവനന്തപുരത്തേയ്ക്ക് അയയ്ക്കുകയും ഡിലീറ്റ് ചെയ്തതോ അല്ലാത്തവയോ ആയ വിവരങ്ങൾ വീണ്ടെടുക്കുകയുമാണ് വേണ്ടത്.  ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

കേസുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ഇപ്പോൾ ഇത് തന്റെ കർത്തവ്യമായി തോന്നുന്നുവെന്നും പരാതിക്കാരി പറഞ്ഞു.